Saturday 28 January 2012

സ്നേഹപൂര്‍വ്വം ... അച്ഛന്

രണ്ടാഴ്ച്ചയുടെ സന്ദര്‍ശനത്തിനു ശേഷം അച്ഛന്‍ ഇന്ന് ദുബൈയിലേക്ക്  തിരിച്ചു പോകുകയാണ്.

മനസ്സ്  അകാരണമായി വേദനിക്കുകയാണോ എന്ന് തോന്നുന്ന  അപൂര്‍വ്വം  ചില നിമിഷങ്ങളിലുടെ ഞാന്‍ വീണ്ടും കടന്നു പോകുന്നു. ഇത് വളരെ ക്ഷണികമായ വേര്‍പിരിയല്‍ ആണെന്ന്  എനിക്കറിയാം. എങ്കിലും മനസ്സ് വളരെ  ദുര്‍ബലമാകുന്നു.
ചെക്ക്‌ ഇന്‍ ചെയ്യാന്‍ ഇനി അല്പം സമയം മാത്രമെ ഭാക്കി ഉള്ളു. എല്ലാവരോടും യാത്ര പറഞ്ഞു പതിവ് പോലെ അച്ഛന്‍ ട്രോളിയുമായി നടന്നകലുകയാണ്. ആ അകലത്തിനു ടയറക്ട്ലി പ്രോപോഷനല്‍ ആയി മനസിന്റെ കനം കൂടി കൂടി വരും പോലെ... എല്ലാം കടിച്ചു പിടിച്ചു അങ്ങനെ നില്‍കുമ്പോള്‍ ആണ്  തൊട്ടടുത്ത്‌ നില്‍ക്കുന്ന ചേച്ചി  അതാ വിങ്ങി പൊട്ടുന്നു. കര്‍ചീഫ്  കൊണ്ട്  കണ്മഷി പടര്‍ന്ന കണ്ണുകള്‍ തുടക്കുന്നു.
"പുതു മോടി അല്ലെ ? സങ്കടം കാണും .." പുറകില്‍ നിന്ന ആരോ കളിയാക്കി. നാണം കൊണ്ട് വെളുത്ത അവരുടെ കവിളുകള്‍ ചുവക്കുന്നത് ഞാന്‍ കണ്ടു. വിവാഹത്തിന്  ശേഷം ലീവ്  കഴിഞ്ഞു പോകുന്ന ഏതോ ഗള്‍ഫുകാരന്റെ  ഭാര്യയാണവര്‍.
മക്കളെ പിരിയുന്ന അമ്മമാര്‍, ഭര്‍ത്താവിനെ പിരിയുന്ന ഭാര്യമാര്‍, അച്ഛനെ പിരിയുന്ന മക്കള്‍ അങ്ങനെ വേര്‍പാടുകളുടെ വിങ്ങലുകള്‍ ഒതുക്കുന്ന മനസുകളുടെ ഒരു സംഗമ കേന്ത്രമായി തോന്നാറുണ്ട്  എയര്‍പോര്ടുകളുടെ ഡിപാര്‍ചര്‍ കൌണ്ടര്‍കള്‍..

ഇന്നും  ഇന്നലെയും തുടങ്ങിയതല്ല  ഈ വരവേല്‍പ്പും അതിന്റെ പ്രത്യാഘാതം എന്ന പോലെ ഉള്ള യാത്ര  അയപ്പും. എനിക്ക്  ഓര്‍മ്മ വെക്കുന്ന നാള്‍ മുതല്‍ അച്ഛന്‍ പേര്‍ഷ്യയില്‍ (അമ്മ അങ്ങനെ ആണ്  UAE, Oman മുതലായ രാജ്യങ്ങളെ  അഭിസംബോധന ചെയ്യുനത് ) ആണ്. പേര്‍ഷ്യ  എന്നത് പഴഞ്ചന്‍  പ്രയോഗം ആണെന്നും, അതിപ്പോള്‍ ഇല്ലെന്നും , പേര്‍ഷ്യ  ഇറാന്‍ ആണെന്നും  അമ്മയെ പല വട്ടം പറഞ്ഞു മനസിലാക്കിയെങ്ങിലും പ്രയോജനമില്ല. വീണ്ടും പറയും ഗമയില്‍  " ഇത് ചേട്ടന്‍ പേര്‍ഷ്യയില്‍ നിന്ന് വന്നപോ കൊണ്ട്  വന്നതാ".

അച്ഛന്റെ വരവ് വീട്ടില്‍ ഒരു ആഘോഷം തന്നെയാണ്. എനിക്കന്നു അമ്മ സാങ്ങ്ഷന്‍ ആക്കി തരുന്ന നിര്‍ബന്ധിത അവധി ദിവസവും!
വരവേല്‍പ്പ് ഒരു സുഖമുള്ള ഏര്‍പ്പാടാണ്. കൊച്ചിന്‍ എയര്‍പോര്‍ട്ട്ലെ അറൈവല്‍ എന്നെഴുതിയ ഗേറ്റിനു മുന്നില്‍ വര്‍ഷാ വര്‍ഷം അച്ഛന്റെ വരവ് പ്രതീക്ഷിച്ചു ഞാന്‍ നിന്നു. വര്‍ണ കടലാസില്‍ പൊതിഞ്ഞ പലതരം മിട്ടായികള്‍, കളിപ്പാട്ടങ്ങള്‍, പുത്തനുടുപ്പുകള്‍ അങ്ങനെ എന്നെ വിസ്മയിപ്പിക്കാന്‍ പാകത്തിന്  പലതും നിറച്ച പെട്ടികളുമായി ആ  വാതിലിലുടെ അച്ഛന്‍ വന്നു. എയര്‍പോര്‍ട്ട്  കൊച്ചിയില്‍ നിന്നും നെടുംബശേരിയിലേക്ക്  മാറി എന്നതൊഴിച്ചാല്‍ മറ്റൊന്നിനും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.. എന്റെ ആവേശവും സന്തോഷവും ഇപ്പോഴും അത് തന്നെ..
അച്ഛമ്മ മകന് വേണ്ടി സൂക്ഷിച്ചു വെച്ച സ്നേഹോപാഹാരങ്ങള്‍ ഓരോന്നായി പുറത്തിറക്കുന്ന സമയം കൂടിയാണത്. കശുനണ്ടി വറക്കുന്നു. പരിപ്പെടുക്കുന്നു. അത് പൊടിച്ച്‌ ഉണ്ട പിടിക്കുന്നു. കിണ്ണത്തപ്പം, കള്ളപ്പം, ഉണ്ണിയപ്പം, അച്ചപ്പം, വെളിച്ചണ്ണപ്പം, കൊഴലപ്പം, മുറുക്ക് , കൊക്കുവട അങ്ങനെ ഓരോ  ദിവസവും ഓരോന്ന് എന്ന രീതിയില്‍ അമ്മ തന്റെ പാചക വൈദഗ്ദ്യം തെളിയിക്കുന്നു. അമ്മായിമാര്‍ വീട്ടില്‍ വിരുന്നു വരുന്നു. നാടിലുള്ള പലരും പതിവില്ലാതെ വീട് മുറ്റത്തു ഒത്തു ചേരുന്നു. അച്ഛനുമായി നാട്ടുവിശേഷം പങ്കുവെക്കുന്നു. കൊണ്ടുവന്ന പലതരത്തിലുള്ള സിഗരറ്റ് കൂടുകള്‍, മദ്യ കുപ്പികള്‍ എന്നിവ പങ്കു വെക്കുന്നു.. ആകെ ബഹളമയം.

അച്ഛനെ സ്കൂളില്‍ പ്രസന്റ് ചെയ്യലാണ് എന്റെ അടുത്ത സ്റ്റെപ്പ്. കൂടുകരെയും ടീച്ചര്‍മാരെയും പരിച്ചയപെടുത്തുക. ഞാന്‍ വരച്ച ചിത്രങ്ങളും കിട്ടിയ സമ്മാനങ്ങളും കാണിക്കുക. കളിയുടെ ഈണത്തില്‍ വീണു പരിക്ക് പറ്റിയ  മുറിവുകള്‍ കാണിക്കുക. ഞാന്‍ പഠിച്ച പുതിയ കളികള്‍ അച്ഛനെ പഠിപ്പിക്കുക. ഒരു  തരത്തിലും സമാധാനം  കൊടുക്കില്ല എന്ന വാശിയില്‍ പുറകില്‍ നിന്നു മാറാതെ ഒരു 8 വയസുകാരി.

ചിത്രരചന അച്ഛന് രക്തത്തില്‍ അലിഞ്ഞതാണ്. അച്ഛന്‍ വരച്ചതായ ഒട്ടനവദി ചിത്രങ്ങള്‍ മറ്റു പല പ്രശസ്തരായ ചിത്രകാരന്മാരുടെ സൃഷ്ടികള്‍ക്കിടയില്‍ വീടിന്റെ പല ഭാഗത്തായും തൂക്കിയിട്ടുണ്ട്. Pointalism  ഉപയോഗിച്ച്  Georges Seurat  വരച്ച  A Sunday Afternoon on the Island of La Grande Jatte എന്ന ചിത്രം ഒരു ചുവര് മുഴുവനായി വീട്ടില്‍ ഇപ്പോഴും ഉണ്ട്. അത്  കാണിച്ചു കഥകള്‍ മെനഞ്ഞാണ് അമ്മ എന്നെ പലപ്പോഴും ചോറൂട്ടിയിരുന്നത്.
ഒരു 3  മണി ആകുമ്പോള്‍ അച്ഛന്‍ മുറ്റത്തുള്ള പുളിമരത്തിനു ചുവട്ടില്‍ വരക്കാന്‍ ഉള്ള സെറ്റപ്പ് തുടങ്ങും. ബ്രഷ് , പാലറ്റ് അങ്ങനെ ആവശ്യമുള്ള എല്ലാമായി ഞാന്‍ പുറകില്‍ തന്നെ.. ഈസല്‍ ഉറപ്പികുബോഴേക്കും ഞാന്‍ ദ്രിതി വെക്കും :  അച്ഛാ, എന്റെ പടം വരയ്ക്കു....... .
പക്ഷെ കാന്‍വാസ് അടിച്ച ഫ്രെയ്മില്‍ എന്റെ നിഷ്കളങ്കത പകര്‍ത്താന്‍ ഉള്ള ശ്രമങ്ങള്‍ ഒരിക്കല്‍ പോലും വിജയിച്ചിട്ടില്ല. ക്ഷമ നശിച്ചു ഞാന്‍ കളിയ്ക്കാന്‍ ഓടുന്നത് കൊണ്ട് , മുഴുമിക്കാനാവാത്ത എത്രയോ ചിത്രങ്ങള്‍!


നെഞ്ചിടിപ്പുകള്‍ തമില്ലുള്ള അകലം അത് മാത്രമാണ് ഇന്നും അന്നും ഞാനും അച്ഛനും തമ്മിലുള്ളത്. എത്ര വഴക്കടിചാലും 10  മിനിറ്റില്‍ കുടുതല്‍ ദേഷ്യം വെച്ച് പുലര്‍ത്താന്‍ കഴിയാറില്ല. അഭിപ്രായ വത്യാസങ്ങള്‍ ഒട്ടനവദി ഉണ്ടായിട്ടുന്ടെങ്ങിലും ഒരിക്കല്‍ പോലും അച്ഛനെ അനുസരിക്കാതിരുന്നിടില്ല.  ആ വാത്സല്യവും  സുരക്ഷിതത്വവും മറ്റൊരാളില്‍ നിന്നും ഞാന്‍ ഇത്രയേറെ അറിഞ്ഞിട്ടില്ല. 

ഇപ്പോഴും എനിക്കായി കൊണ്ടുവരുന്ന എന്റെ പ്രിയപ്പെട്ട  Lindt Dark Chocolates കാണുമ്പോള്‍ അമ്മ പറയുന്നത് സത്യമാണെന്ന് എനിക്കും തോന്നാറുണ്ട് :
മകള്‍ എത്രയേറെ വളര്‍ന്നാലും അച്ഛന് അവള്‍ ആ പഴയ 8 വയസുകാരി തന്നെ !


... അച്ഛനും ഞാനും ...


Monday 2 January 2012

ഒരു പൂച്ച കഥ

പൂച്ചകളെ എനിക്കിഷ്ടമാണ്. വെളുത്ത പഞ്ഞിക്കെട്ട് പോലെ വൃത്താകൃതിയില്‍ അവ ഉറങ്ങുന്നത് ഞാന്‍ നോക്കിയിരിക്കാറുണ്ട്. പന്ത് തട്ടി കളിക്കുന്നത് എനിക്ക്  കൌതുകം പകരാറുണ്ട്. അടുക്കളയില്‍ ഒളിച്ചു കയറി കറി പാത്രം തട്ടി മറച്ചിടുമ്പോള്‍ അമ്മ കോപത്തിന്റെ മുള്‍മുനയില്‍ അതിനെ വിറകെടുത്തു എറിയുന്നത് നിര്‍വികാരത്തോടെ നോക്കി നില്‍ക്കാറുമുണ്ട്. എങ്കിലും അല്‍പ്പമൊക്കെ പൂച്ച സ്നേഹം എന്റെ രക്തത്തിലും ഉണ്ട്.
ഈയിടെ ദീപയുടെ പൂച്ചകംബം കണ്ടപ്പോള്‍ അതൊന്നു കുറിക്കണം എന്ന് എനിക്ക് തോന്നി. പൂച്ചകളെ വളര്‍ത്താനൊന്നും അവസരം ഉണ്ടായിട്ടില്ലെങ്ങിലും ദീപ ആവേശത്തോടെ ഒരു പൂച്ച തലമുറയുടെ വേര് തൊട്ടു വിവരിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്കും ഒരു പൂതി , വളര്‍ത്താമായിരുന്നു ഒരു പൂച്ചയെ...

ഒരു തണുത്ത പ്രഭാതത്തില്‍ ആയിരുന്നു അവളെ , ദീപയുടെ ജൂലിപെണ്ണിനെ ആദ്യമായി ദീപ കാണുന്നത്. സാദാരണ അമ്മമാര്‍ ആണല്ലോ ഇതെല്ലാം ആദ്യം കണ്ടു പിടിക്കുന്നത്. ഇവിടെയും കഥ വേറെ ഒന്നല്ല, പറമ്പിലെ ഒരു തെങ്ങിന്‍ തടത്തില്‍ അതാ ഒരു കൊച്ചു പൂച്ച കുഞ്ഞ് ! അമ്മ വിളിച്ചു കാണിച്ചു ദീപയെ. നന്നെ ചെറുതാണ് . പ്രസവിച്ചിട്ട് അധികമായിട്ടില്ല.  കണ്ണ് തുറന്നിട്ടെ ഉള്ളു. കഴുത്തില്‍ ഒരു ചരട് കെട്ടിയിട്ടുണ്ട്. ആരോ ഉപേക്ഷിച്ചു പോയതാണ് . ദീപയുടെ പൂച്ച സ്നേഹം ഉണര്‍ന്നു. അവള്‍ അതിനെ സംരക്ഷിക്കാന്‍ തീരുമാനിച്ചു.
ജൂലി

ജൂലി വളര്‍ന്നു. ദീപയുടെ കളിക്കൂട്ടുകാരി ആയി. ചിരിക്കാനും ചിന്തിപ്പിക്കാനും ഒരുപാട് മുഹൂര്‍ത്തങ്ങള്‍ അവള്‍ സമ്മാനിച്ചു. അവളെ കുറിച്ച്  പറയുമ്പോള്‍ ദീപ വാചാലയാകുന്നു. അവരൊരുമിച്ചു കളിച്ചതും, അവള്‍  ദീപയെ  കാത്തു നിന്നതും, അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത ഒത്തിരി കൊച്ചു കൊച്ചു ഓര്‍മ്മകള്‍. ജൂലിയുടെ ഓരോ ചലനങ്ങളും അവയുടെ അര്‍ത്ഥങ്ങളും ദീപക്ക് മനപാഠം ആയിരുന്നു പോലും!
ഒരു കാര്‍ട്ടൂണ്‍  കാണുന്ന പ്രതീതിയില്‍ ഞാന്‍ ശ്രദ്ധയോടെ വിവരണത്തില്‍ മുഴുകി.
ജൂലിക്ക് രണ്ടു കുട്ടികള്‍ ജനിച്ചു. ദീപ അവര്‍ക്ക് പേരിട്ടു. കോലപ്പനും ഗുണ്ടപ്പനും. അമ്മയായതോട്കൂടി ജുലി ദീപയോടുള്ള അടുപ്പം കുറച്ചു. മക്കളുടെ മുന്നില്‍ കളിചിരി മാറാത്ത അമ്മയാവാന്‍ അവള്‍ ഒരുക്കമായിരുന്നില്ല.
നീണ്ട നാല് വര്‍ഷങ്ങള്‍. ജൂലിയും ജൂലിയുടെ മക്കളും ദീപയുടെ ദിവസങ്ങളില്‍ രസങ്ങളുടെ ഒരു ലോകം തന്നെ തീര്‍ത്തു.
കോലപ്പന്‍

അങ്ങനെ കാര്യങ്ങള്‍ വളരെ നല്ലരീതിയില്‍ പോയിക്കൊണ്ടിരിക്കുമ്പോളാണ് കഥയില്‍ ഒരു ട്വിസ്റ്റ്‌ .
ദീപയെ കൊളേജിലേക്ക് യാത്രയാകാന്‍ പുറത്തിറങ്ങിയതാണ് കോലപ്പനും ഗുണ്ടപ്പനും. കോലപ്പന്‍ മാത്രമെ തിരിച്ചു വന്നുള്ളൂ. ഗുണ്ടപ്പനു വേണ്ടി ഒരുപാട് അന്യെക്ഷണങ്ങള്‍ നടന്നെങ്ങിലും ആ ശ്രമങ്ങള്‍ക്കൊന്നും ഉത്തരം ഉണ്ടായില്ല. ഒറ്റപെട്ട വേദനയില്‍ കോലപ്പന്‍ തന്നിലേക് തന്നെ ഒതുങ്ങി കൂടി. ദീപയെ ശ്രദ്ധിക്കാതായി. ഇസബെല്‍ലും ഏബല്‍ലും കരയുമ്പോള്‍ അവരെ ചിരിപ്പിക്കാന്‍ വരാതായി.
അപ്പോഴാണ്‌  അയല്‍വാസികളായ ടോം , ജൂലി II ഇവരുടെ രംഗപ്രവേശം .അവര്‍ പതുകെ പതുകെ ചങ്ങാതിമാര്‍ ആയി.
മഴക്കാറ് മാറി മാനം തെളിയുന്ന പോലെ , വീണ്ടും സണ്ടോഷത്തിന്റെ നിഴല്‍.
ജൂലി II

സന്തോഷവും സങ്കടവും ഇടകലര്‍ത്തി പിരിച്ച ചരട് പോലൊരു ജീവിതം പൂച്ചകള്‍ക്കും ബാധകമാണ് . ക്ഷണിക്കാതെ വന്ന വിരുന്നുകാരനെ പോലെ മരണം ഇവിടെയും തന്റേതായ കയ്യൊപ്പ് വെക്കാന്‍ മറന്നില്ല. 
അപ്രതീക്ഷിതമായിരുന്നു ജൂലിയുടെ മരണം.
നീ അതെങ്ങിനെ സഹിച്ചു ? ഞാന്‍ ഒരു നെടുവീര്‍പ്പോടെ ആണത് ചോദിച്ചത്.
ഞാന്‍ വളര്‍ത്തിയിരുന്ന മുയലിനെ പട്ടി പിടിച്ചു എന്ന് അറിഞ്ഞ നിമിഷം എനിക്കുണ്ടായ അതേ വികാരം , അത് തന്നെ ആവണം ദീപക്കും അപ്പോള്‍ ഉണ്ടായത് . വെറും 14 ദിവസം മാത്രമേ എനിക്ക് അതിനെ വളര്‍ത്താന്‍ കഴിഞ്ഞുള്ളൂ . എന്നിട്ടും എനിക്ക് തോന്നിയ വിങ്ങല്‍ , അതൊന്നു വേറെ തന്നെ ആയിരുന്നു.

രാവിലെ ഞാന്‍ അവനു കാരറ്റ്  കൊടുക്കാന്‍ വന്നതായിരുന്നു. കണ്ടതാകട്ടെ ..
ഒഴിഞ്ഞ കൂടും , അവന്റെ വെളുത്ത പഞ്ഞി പോലുള്ള രോമങ്ങളും മല്പിടുതതിനിടയില്‍ പൊടിഞ്ഞ ചോരയും...
അതോടു കൂടി ഞാന്‍ അവസാനിപ്പിച്ചു, പിന്നീടൊരിക്കലും ഞാന്‍ ഒരു ജീവിയേയും വളര്‍ത്താന്‍ മുതിര്‍ന്നിട്ടില്ല.

ദീപ എന്റെ പോലെ അത്ര പെട്ടെന്നൊന്നും പിന്തിരിയുന്ന കൂട്ടക്കാരി അല്ല. കോലപ്പനും ജൂലി II ഉം ടോം പൂച്ചയും അവളുടെ വീട്ടില്‍ താമസം തുടര്‍ന്നു. ആ കൂടുകെട്ട് അധികം വിജയിചില്ലത്രേ. കോലപ്പനും ടോം പൂച്ചയും ഗുണ്ടപ്പന്റെ പാത പിന്തുടര്‍ന്നു. അങ്ങനെ ജൂലി II അവശേഷിച്ചു . രണ്ടു വര്‍ഷങ്ങള്‍ മുന്‍പ് അവള്‍ക്കും ഒരു കുട്ടി ജനിച്ചു - കുഞ്ഞി പെണ്ണ് !

കുഞ്ഞി പെണ്ണ്

ദീപ ഈ ഫോട്ടോ കാണിച്ചാണ് എന്നെ എന്നും ചിരിപ്പിക്കുന്നത് :D

ഇപ്പോള്‍ ദീപയുടെ വീട്ടില്‍ രണ്ടു പേരും സുഖമായിരിക്കുന്നു. വിധിയുടെ വിളയാട്ടങ്ങള്‍ ഏറ്റുവാങ്ങാന്‍ വരുടെ ജീവിതം ഇനിയും ബാക്കി. സങ്കടത്തിലും സന്തോഷത്തിലും അവര്‍ക്കൊപ്പം ദീപയും!