Monday 2 January 2012

ഒരു പൂച്ച കഥ

പൂച്ചകളെ എനിക്കിഷ്ടമാണ്. വെളുത്ത പഞ്ഞിക്കെട്ട് പോലെ വൃത്താകൃതിയില്‍ അവ ഉറങ്ങുന്നത് ഞാന്‍ നോക്കിയിരിക്കാറുണ്ട്. പന്ത് തട്ടി കളിക്കുന്നത് എനിക്ക്  കൌതുകം പകരാറുണ്ട്. അടുക്കളയില്‍ ഒളിച്ചു കയറി കറി പാത്രം തട്ടി മറച്ചിടുമ്പോള്‍ അമ്മ കോപത്തിന്റെ മുള്‍മുനയില്‍ അതിനെ വിറകെടുത്തു എറിയുന്നത് നിര്‍വികാരത്തോടെ നോക്കി നില്‍ക്കാറുമുണ്ട്. എങ്കിലും അല്‍പ്പമൊക്കെ പൂച്ച സ്നേഹം എന്റെ രക്തത്തിലും ഉണ്ട്.
ഈയിടെ ദീപയുടെ പൂച്ചകംബം കണ്ടപ്പോള്‍ അതൊന്നു കുറിക്കണം എന്ന് എനിക്ക് തോന്നി. പൂച്ചകളെ വളര്‍ത്താനൊന്നും അവസരം ഉണ്ടായിട്ടില്ലെങ്ങിലും ദീപ ആവേശത്തോടെ ഒരു പൂച്ച തലമുറയുടെ വേര് തൊട്ടു വിവരിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്കും ഒരു പൂതി , വളര്‍ത്താമായിരുന്നു ഒരു പൂച്ചയെ...

ഒരു തണുത്ത പ്രഭാതത്തില്‍ ആയിരുന്നു അവളെ , ദീപയുടെ ജൂലിപെണ്ണിനെ ആദ്യമായി ദീപ കാണുന്നത്. സാദാരണ അമ്മമാര്‍ ആണല്ലോ ഇതെല്ലാം ആദ്യം കണ്ടു പിടിക്കുന്നത്. ഇവിടെയും കഥ വേറെ ഒന്നല്ല, പറമ്പിലെ ഒരു തെങ്ങിന്‍ തടത്തില്‍ അതാ ഒരു കൊച്ചു പൂച്ച കുഞ്ഞ് ! അമ്മ വിളിച്ചു കാണിച്ചു ദീപയെ. നന്നെ ചെറുതാണ് . പ്രസവിച്ചിട്ട് അധികമായിട്ടില്ല.  കണ്ണ് തുറന്നിട്ടെ ഉള്ളു. കഴുത്തില്‍ ഒരു ചരട് കെട്ടിയിട്ടുണ്ട്. ആരോ ഉപേക്ഷിച്ചു പോയതാണ് . ദീപയുടെ പൂച്ച സ്നേഹം ഉണര്‍ന്നു. അവള്‍ അതിനെ സംരക്ഷിക്കാന്‍ തീരുമാനിച്ചു.
ജൂലി

ജൂലി വളര്‍ന്നു. ദീപയുടെ കളിക്കൂട്ടുകാരി ആയി. ചിരിക്കാനും ചിന്തിപ്പിക്കാനും ഒരുപാട് മുഹൂര്‍ത്തങ്ങള്‍ അവള്‍ സമ്മാനിച്ചു. അവളെ കുറിച്ച്  പറയുമ്പോള്‍ ദീപ വാചാലയാകുന്നു. അവരൊരുമിച്ചു കളിച്ചതും, അവള്‍  ദീപയെ  കാത്തു നിന്നതും, അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത ഒത്തിരി കൊച്ചു കൊച്ചു ഓര്‍മ്മകള്‍. ജൂലിയുടെ ഓരോ ചലനങ്ങളും അവയുടെ അര്‍ത്ഥങ്ങളും ദീപക്ക് മനപാഠം ആയിരുന്നു പോലും!
ഒരു കാര്‍ട്ടൂണ്‍  കാണുന്ന പ്രതീതിയില്‍ ഞാന്‍ ശ്രദ്ധയോടെ വിവരണത്തില്‍ മുഴുകി.
ജൂലിക്ക് രണ്ടു കുട്ടികള്‍ ജനിച്ചു. ദീപ അവര്‍ക്ക് പേരിട്ടു. കോലപ്പനും ഗുണ്ടപ്പനും. അമ്മയായതോട്കൂടി ജുലി ദീപയോടുള്ള അടുപ്പം കുറച്ചു. മക്കളുടെ മുന്നില്‍ കളിചിരി മാറാത്ത അമ്മയാവാന്‍ അവള്‍ ഒരുക്കമായിരുന്നില്ല.
നീണ്ട നാല് വര്‍ഷങ്ങള്‍. ജൂലിയും ജൂലിയുടെ മക്കളും ദീപയുടെ ദിവസങ്ങളില്‍ രസങ്ങളുടെ ഒരു ലോകം തന്നെ തീര്‍ത്തു.
കോലപ്പന്‍

അങ്ങനെ കാര്യങ്ങള്‍ വളരെ നല്ലരീതിയില്‍ പോയിക്കൊണ്ടിരിക്കുമ്പോളാണ് കഥയില്‍ ഒരു ട്വിസ്റ്റ്‌ .
ദീപയെ കൊളേജിലേക്ക് യാത്രയാകാന്‍ പുറത്തിറങ്ങിയതാണ് കോലപ്പനും ഗുണ്ടപ്പനും. കോലപ്പന്‍ മാത്രമെ തിരിച്ചു വന്നുള്ളൂ. ഗുണ്ടപ്പനു വേണ്ടി ഒരുപാട് അന്യെക്ഷണങ്ങള്‍ നടന്നെങ്ങിലും ആ ശ്രമങ്ങള്‍ക്കൊന്നും ഉത്തരം ഉണ്ടായില്ല. ഒറ്റപെട്ട വേദനയില്‍ കോലപ്പന്‍ തന്നിലേക് തന്നെ ഒതുങ്ങി കൂടി. ദീപയെ ശ്രദ്ധിക്കാതായി. ഇസബെല്‍ലും ഏബല്‍ലും കരയുമ്പോള്‍ അവരെ ചിരിപ്പിക്കാന്‍ വരാതായി.
അപ്പോഴാണ്‌  അയല്‍വാസികളായ ടോം , ജൂലി II ഇവരുടെ രംഗപ്രവേശം .അവര്‍ പതുകെ പതുകെ ചങ്ങാതിമാര്‍ ആയി.
മഴക്കാറ് മാറി മാനം തെളിയുന്ന പോലെ , വീണ്ടും സണ്ടോഷത്തിന്റെ നിഴല്‍.
ജൂലി II

സന്തോഷവും സങ്കടവും ഇടകലര്‍ത്തി പിരിച്ച ചരട് പോലൊരു ജീവിതം പൂച്ചകള്‍ക്കും ബാധകമാണ് . ക്ഷണിക്കാതെ വന്ന വിരുന്നുകാരനെ പോലെ മരണം ഇവിടെയും തന്റേതായ കയ്യൊപ്പ് വെക്കാന്‍ മറന്നില്ല. 
അപ്രതീക്ഷിതമായിരുന്നു ജൂലിയുടെ മരണം.
നീ അതെങ്ങിനെ സഹിച്ചു ? ഞാന്‍ ഒരു നെടുവീര്‍പ്പോടെ ആണത് ചോദിച്ചത്.
ഞാന്‍ വളര്‍ത്തിയിരുന്ന മുയലിനെ പട്ടി പിടിച്ചു എന്ന് അറിഞ്ഞ നിമിഷം എനിക്കുണ്ടായ അതേ വികാരം , അത് തന്നെ ആവണം ദീപക്കും അപ്പോള്‍ ഉണ്ടായത് . വെറും 14 ദിവസം മാത്രമേ എനിക്ക് അതിനെ വളര്‍ത്താന്‍ കഴിഞ്ഞുള്ളൂ . എന്നിട്ടും എനിക്ക് തോന്നിയ വിങ്ങല്‍ , അതൊന്നു വേറെ തന്നെ ആയിരുന്നു.

രാവിലെ ഞാന്‍ അവനു കാരറ്റ്  കൊടുക്കാന്‍ വന്നതായിരുന്നു. കണ്ടതാകട്ടെ ..
ഒഴിഞ്ഞ കൂടും , അവന്റെ വെളുത്ത പഞ്ഞി പോലുള്ള രോമങ്ങളും മല്പിടുതതിനിടയില്‍ പൊടിഞ്ഞ ചോരയും...
അതോടു കൂടി ഞാന്‍ അവസാനിപ്പിച്ചു, പിന്നീടൊരിക്കലും ഞാന്‍ ഒരു ജീവിയേയും വളര്‍ത്താന്‍ മുതിര്‍ന്നിട്ടില്ല.

ദീപ എന്റെ പോലെ അത്ര പെട്ടെന്നൊന്നും പിന്തിരിയുന്ന കൂട്ടക്കാരി അല്ല. കോലപ്പനും ജൂലി II ഉം ടോം പൂച്ചയും അവളുടെ വീട്ടില്‍ താമസം തുടര്‍ന്നു. ആ കൂടുകെട്ട് അധികം വിജയിചില്ലത്രേ. കോലപ്പനും ടോം പൂച്ചയും ഗുണ്ടപ്പന്റെ പാത പിന്തുടര്‍ന്നു. അങ്ങനെ ജൂലി II അവശേഷിച്ചു . രണ്ടു വര്‍ഷങ്ങള്‍ മുന്‍പ് അവള്‍ക്കും ഒരു കുട്ടി ജനിച്ചു - കുഞ്ഞി പെണ്ണ് !

കുഞ്ഞി പെണ്ണ്

ദീപ ഈ ഫോട്ടോ കാണിച്ചാണ് എന്നെ എന്നും ചിരിപ്പിക്കുന്നത് :D

ഇപ്പോള്‍ ദീപയുടെ വീട്ടില്‍ രണ്ടു പേരും സുഖമായിരിക്കുന്നു. വിധിയുടെ വിളയാട്ടങ്ങള്‍ ഏറ്റുവാങ്ങാന്‍ വരുടെ ജീവിതം ഇനിയും ബാക്കി. സങ്കടത്തിലും സന്തോഷത്തിലും അവര്‍ക്കൊപ്പം ദീപയും!

No comments:

Post a Comment